Monday, June 18, 2012

ഫാല്‍ക്കണ്‍ ഷിപ്പിനായി ഗവേഷണം തുടരുന്നു


ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍ കണ്ടെത്തിയത് എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സ്വര്‍ണം നിറച്ച ഒരു സിലിണ്ടറാണോ, മുങ്ങിയ കപ്പലിന്‍റെ കഷണമാണോ എന്നു മനസിലായിട്ടില്ല. വിമാനത്തിന്‍റെ രൂപത്തിലുള്ള വസ്തുവാണെന്നു സംശയിക്കുന്നു ഗവേഷകര്‍. ഇതുവരെ സ്ഫോടനങ്ങളോ, ഭൂകമ്പമോ ഉണ്ടായിട്ടില്ല ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍. റണ്‍വേ പോലെയുള്ള ട്രാക്കുകളുള്ള വസ്തു എങ്ങനെ സമുദ്രത്തിനടിയിലെത്തി...?

ആറായിരം തവണ സമുദ്രത്തിനടിയിലേക്ക് ഡൈവ് ചെയ്തിട്ടുള്ളവരാണു സ്റ്റീഫന്‍ ഹ്യൂഗ്ബോണും സംഘവും. സ്വീഡനില്‍ നിന്നുള്ള ഈ സംഘമാണ് ബാള്‍ട്ടിക് സമുദ്രത്തില്‍ അപൂര്‍വ വസ്തു കണ്ടെത്തിയത്. ജൂണ്‍ ആദ്യ ആഴ്ചയിലാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. വിമാനസദൃശമായ വസ്തുവാണ്. കടലിന്‍റെ അടിത്തട്ടില്‍ മുപ്പത് അടി പൊങ്ങിയാണ് ഇതു കിടക്കുന്നത്. കൂണിന്‍റെ ആകൃതിയുള്ള വസ്തുവാണ്. റണ്‍വേയുടെ മാതൃകയില്‍ 985 അടി നീളമുള്ള ഒരു രൂപവും ഈ ഉപകരണത്തിനടുത്തുണ്ട്. കോഴിമുട്ടയുടെ ആകൃതിയുള്ള മുകള്‍ ഭാഗത്തു നിന്ന് ഉള്ളിലേക്ക് ഒരു ദ്വാരമുണ്ട്. ഇതിനു ചുറ്റും പാറപോലെ എന്തോ വന്നുമൂടിയിരിക്കുന്നു. തീ കത്തിയ ദ്വാരംപോലെയാണിത്. അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സംഭവിക്കാതെ ബാള്‍ട്ടിക് സമുദ്രത്തിനടിയില്‍ ഇതെങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല. അറുപതു മീറ്റര്‍ വിസ്തൃതിയുണ്ട്. നാനൂറ് മീറ്റര്‍ നീളം. ഇതില്‍ നിന്ന് ഇരുനൂറു മീറ്റര്‍ അകലെയാണു റണ്‍വേയുടെ ആകൃതിയുള്ള ഉപകരണം കിടക്കുന്നത്. 

ഫിന്‍ലാന്‍ഡിനും സ്വീഡനുമിടയില്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ ബോട്നിയ ഗള്‍ഫ് ഭാഗത്തു സമുദ്രത്തിനടിയിലാണ് ഈ വസ്തു കണ്ടെത്തിയതെന്നാണു ഗവേഷക സംഘം പറയുന്നത്. കൃത്യമായ ലൊക്കേഷന്‍ പുറത്തു വിട്ടിട്ടില്ല. കടലിനടിയില്‍ രൂപപ്പെട്ട വസ്തുവാകാന്‍ സാധ്യതയില്ലെന്നു തന്നെയാണു ഡൈവിങ് സംഘത്തിലെ ഒരാളായ ലിന്‍ഡ്ബോര്‍ഗ് പറയുന്നത്.

മില്ലെനിയം ഫാല്‍ക്കണ്‍ എന്ന കള്ളക്കടത്തു കപ്പലിന്‍റെ ഷെയ്പ്പാണു കടലിനടിയില്‍ കണ്ടെത്തിയ വസ്തുവിനെന്നു ഡൈവര്‍മാര്‍ പറയുന്നു. നോവലിലെ സാങ്കല്‍പ്പിക കപ്പലാണ് മില്ലെനിയം ഫാല്‍ക്കണ്‍. ഇതില്‍ നിറയെ അമൂല്യവസ്തുക്കളാണ്. മുങ്ങിയ കപ്പലുകള്‍ ശബ്ദം ഉപയോഗിച്ച് തിരിച്ചറിയുന്ന സോണാര്‍ ടെക്നോളജിയിലൂടെ കൂടുതല്‍ ഗവേഷണം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഒരുലക്ഷത്തോളം കപ്പലുകളുണ്ട് ബാള്‍ട്ടിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍. അതില്‍ പലതിലും എണ്ണിയാലൊടുങ്ങാത്തത്രയും മൂല്യമുള്ള സ്വത്തുക്കളുണ്ട്...

No comments:

Post a Comment