Sunday, April 15, 2012

മുടി ഉണക്കാനിട്ട പെൺകുട്ടി വിമാനത്തിന്റെ കാറ്റത്ത് പറന്നുപോയി!!!


Dated: April 10, 2012

സ്ത്രീകൾക്കെല്ലാം കുളി കഴിഞ്ഞാൽ പിന്നെ അത് ഉണക്കിയെടുക്കാനുള്ള തത്രപ്പാടാണ്, മുടി വേഗത്തിൽ ഉണങ്ങാനായി അവർ പല വഴികളും അന്വോഷിക്കാറുണ്ട്. പക്ഷെ, രസകരമായി മുടിയുണക്കുന്ന ഈ സ്ത്രീയുടെ കാര്യമൊന്നു ശ്രദ്ധിക്കൂ.
കരീബിയൻ ദ്വീപായ സെന്റ്. മാർട്ടിനിലെ മാഹു ബീച്ചിലാണ് കാണികൾക്ക് രസകരമായ സംഭവം നടന്നത്. മാഹു ബീച്ചിന് തൊട്ടടുത്താണ് പ്രിൻസസ്സ് ജൂലിയാന ഇന്റെർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ റൺവേയും ബീച്ചും തമ്മിൽ 10-15മീറ്റർ വ്യത്യാസം മാത്രമേയുള്ളു. വിമാനങ്ങൾ പറന്നുയരുമ്പോഴും വന്നിറങ്ങുമ്പോഴുമൊക്കെ ആളുകൾ ആവേശത്തോടെ തുള്ളിച്ചാടാറുണ്ട്.
എയർപോർട്ടിലെ റൺവേയ്ക്ക് വേണ്ടത്ര നീളമില്ലാത്തതിനാൽ പലപ്പോഴും ബീച്ചിനോട് വളരെയടുത്തുകൂടിയാണ് വിമാനങ്ങൾ എയർപോർട്ടിലേക്ക് കടക്കുക. മണൽപ്പരപ്പിൽ നിൽക്കുന്നവർക്ക് വിമാനത്തിലെ പൈലറ്റിന്റെ വാച്ചിലെ സമയം പോലും പറയാനാവും!!! അത്രയ്ക്കും താഴ്ന്നാണ് വിമാനം പറക്കുക. കഴിഞ്ഞദിവസം ഈസ്റ്റർ ആഘോഷങ്ങൾക്കായി മാഹു ബീച്ചിലെത്തിയ ഒരു പെൺകുട്ടി കടലിൽ നീന്തിക്കുളിച്ചതിനുശേഷം ഈറനായി മണൽപ്പരപ്പിൽ നിൽക്കുമ്പോൾ റൺവേയിൽ ഒരു ജെറ്റ്‌വിമാനം പറന്നുയരാൻ തുടങ്ങുന്നു.
വിമാനം പറന്നുയരുമ്പോൾ പുറത്തേയ്ക്ക് തള്ളുന്ന എയറിൽ തന്റെ മുടി വേഗത്തിലുണക്കാനായാണ് പെൺകുട്ടി റോഡ് സൈഡിലുള്ള വേലിയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. പക്ഷെ, പ്രതീക്ഷിച്ചതിലും ഫോഴ്സിലാണ് വിമാനത്തിൽനിന്നും എയർ പുറത്തേക്ക് തള്ളിയത്. അതോടെ വേലിയിൽ മുറുക്കെ പിടിച്ചു നിൽക്കാൻ യുവതി ഒരു ശ്രമം നടത്തിനോക്കി. പക്ഷെ, മണിക്കൂറിൽ 100കി.മീ ഫോഴ്സിലായിരുന്നു വിമാനത്തിൽ നിന്നുമുള്ള വായുപ്രവാഹം.
യുവതിയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല.‌ യുവതി തെറിച്ച് തെറിച്ച് റോഡിനപ്പുറത്തുള്ള ഡിവൈഡറിൽ ചെന്നിടിച്ച് വീണു. വിമാനം പറന്നുയർന്ന് പൊടിയൊന്നടങ്ങിയപ്പോഴാണ് യുവതി തലയിടിച്ച് കിടക്കുന്നത് കാണികൾ ശ്രദ്ധിച്ചത്. കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാഹു ബീച്ചിൽ ഈ കാഴ്ചകൾ കാണാൻ എല്ലാ അവധിക്കാലത്തും ആയിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. വിമാനങ്ങൾ പറന്നുയരുന്നതും പറന്നിറങ്ങുന്നതും കാണാൻ വേണ്ടിയാണ് ഏറ്റവും കൂടുതലാളുകൾ എത്തിച്ചേരുന്നത്. ആളുകൾ കൂടുതലായി വന്നു ചേരുന്നതുകൊണ്ട് തന്നെ പത്തോളം ബാറുകളും റെസ്റ്റോറെന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്.

No comments:

Post a Comment