Sunday, April 15, 2012

ബ്രാന്‍ഡോ ബോറന്‍, കപ്പോള പരാജിതന്‍


ഹോളിവുഡ് സിനിമാ ചരിത്രത്തില്‍ 'സിറ്റിസണ്‍ കെയ്ന്‍' കഴിഞ്ഞാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമയായി പരിഗണിക്കപ്പെടുന്ന ഇതിഹാസ ചിത്രം 'ഗോഡ്ഫാദര്‍' കണ്ടവര്‍ക്കും അതിനെ മനസ്സില്‍ താലോലിക്കുന്നവര്‍ക്കും ദഹിക്കില്ല ഈ പരാമര്‍ശങ്ങള്‍. സിനിമയിലെ ഡോണ്‍ വിറ്റോ കോര്‍ലിയോണിയെ അനശ്വരനാക്കിയ മര്‍ലണ്‍ ബ്രാന്‍ഡോയെ അറുബോറനെന്നും എക്കാലത്തെയും ക്ലാസ്സിക്കായി സിനിമയെ മാറ്റിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ പരാജയപ്പെട്ട സംവിധായകനെന്നും വിശേഷിപ്പിക്കുന്നത് ചരിത്രപരമായ അപരാധമാണ്. എന്നാല്‍, ഗോഡ്ഫാദര്‍ എന്ന നോവല്‍ സിനിമയായി ഭാവം മാറിക്കൊണ്ടിരുന്ന ആദ്യ കാലത്ത് ഈ രണ്ടുപേരെയും കുറിച്ചുള്ള ഹോളിവുഡിന്റെ ചിന്തകള്‍ ഈ വഴിക്കായിരുന്നുവെന്ന് ഗോഡ്ഫാദറിന്റെ ശില്പിയായ മാരിയോ പുസോ പറയുന്നു. 

'ദ ഗോഡ്ഫാദര്‍ പേപ്പേഴ്‌സ് ആന്‍ഡ് അദര്‍ കണ്‍ഫെഷന്‍സ് ' എന്ന മാരിയോ പുസോയുടെ ആത്മകഥ ചരിത്രത്തിലിടം നേടിയ ഗോഡ്ഫാദര്‍ എന്ന നോവലിന്റെയും സിനിമയുടെയും ഉള്ളറകളിലേക്കുള്ള യാത്രകൂടിയാണ്. ഇറ്റലിയിലെ മാഫിയാ വാഴ്ചയുടെ ആഖ്യായികയായ ഗോഡ്ഫാദര്‍ എന്ന നോവല്‍ തന്റെ ഏറ്റവും മികച്ച കൃതിയല്ലെന്നും സിനിമയുടെ നിര്‍മാണ ഘട്ടത്തില്‍ അതെത്രത്തോളം വിജയിക്കുമെന്ന് സംശയിച്ചിരുന്നുവെന്നും പുസോ പറയുന്നു. 

1955ല്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് അരീന, പിന്നീട് പുറത്തുവന്ന ദ ഫോര്‍ച്ചുണേറ്റ് പില്‍ഗ്രിം എന്നീ നോവലുകള്‍ പുസോയെ പ്രശസ്തനാക്കിയെങ്കിലും സാമ്പത്തികമായി മെച്ചപ്പെടുത്തിയില്ല. സാമ്പത്തികമായി നഷ്ടം സംഭവിച്ചതോടെ, പുസോയുടെ പുതിയ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആളെകിട്ടാതായി. ബന്ധുക്കളില്‍നിന്നും ബാങ്കുകളില്‍നിന്നും ബ്ലേഡുകാരില്‍നിന്നുമൊക്കെയായി കടംവാങ്ങി ഗതികെട്ടുനില്‍ക്കുമ്പോഴാണ് ഗോഡ്ഫാദര്‍ എന്ന ആശയം പുസോയില്‍ ഉടലെടുക്കുന്നത്.

തന്റെ മുന്‍നോവലുകളെക്കാള്‍ മോശമെന്ന് പുസോ വിലയിരുത്തുന്ന ഗോഡ്ഫാദര്‍ എഴുതാനുണ്ടായ സാഹചര്യം എങ്ങനെയും കാശുണ്ടാക്കുകയെന്ന അതിജീവനലക്ഷ്യം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ജി.പി.പുട്‌നം സണ്‍സ് സമ്മതിച്ചപ്പോള്‍, കിട്ടിയ അഡ്വാന്‍സ് ഉപയോഗിച്ച് പുസോ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തി. ഇരുപതുവര്‍ഷമായി സ്വന്തം ബന്ധുക്കളെ കാണാതിരുന്ന ഭാര്യയുടെ മോഹം സാധിക്കാനായിരുന്നു ആ യാത്ര. തന്റെ പുസ്തകത്തിന് പുട്‌നം സണ്‍സ് നാലുലക്ഷം ഡോളര്‍ പ്രതിഫലം നല്‍കാമെന്നേറ്റകാര്യം അമ്മയെ എത്രപറഞ്ഞിട്ടും വിശ്വസിപ്പിക്കാനായില്ലെന്നും പുസോ പറയുന്നു. 

ഗോഡ്ഫാദര്‍ അമേരിക്കയിലെ ബെസ്റ്റ്‌സെല്ലറായതോടെ, ഹോളിവുഡ് അതില്‍ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങി. ജോണ്‍ ഫോര്‍മന്‍ എന്ന നിര്‍മാതാവാണ് അതില്‍ ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. മര്‍ലണ്‍ ബ്രാന്‍ഡോ നായകനാവുന്ന, പാരമൗണ്ട് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന വലിയ ചിത്രം സ്വപ്നം കണ്ടു നടന്ന പുസോയെ ഞെട്ടിക്കുന്നതായിരുന്നു ഫോര്‍മന്റെ നീക്കം. ഡാനി തോമസ് എന്ന കോമഡി നടനെ നായകനായി ഗോഡ്ഫാദര്‍ നിര്‍മിക്കാനായിരുന്നു ഫോര്‍മന്റെ ശ്രമമെന്നറിഞ്ഞതോടെ, പുസോയ്ക്ക് ഹോളിവുഡ് പുത്തരിയില്‍ കല്ലുകടിച്ച അനുഭവമായി. 
ബ്രാന്‍ഡോയെ പുസോ ബന്ധപ്പെട്ടപ്പോഴും കൊള്ളാവുന്ന സംവിധായകനല്ലെങ്കില്‍, തന്നെയാരും നായനാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഗോഡ്ഫാദറാകാന്‍ ബ്രാന്‍ഡോയ്ക്ക് വലിയ താത്പര്യമില്ലെന്നാണ് ആദ്യ സംഭാഷണം തോന്നിപ്പിച്ചത്. മാഫിയയെ പറ്റി മുന്‍പ് ബ്രദര്‍ഹുഡ് എന്ന സിനിമ നിര്‍മിച്ച് പരാജയപ്പെട്ട പാരമൗണ്ട് പിക്‌ചേഴ്‌സിനും ഗോഡ്ഫാദര്‍ നിര്‍മിക്കാന്‍ താത്പര്യമില്ലെന്നായതോടെ പുസോയുടെ സ്വപ്നങ്ങള്‍ തകര്‍ന്നുതുടങ്ങി. ഒടുവില്‍ ലോ ബജറ്റില്‍ സിനിമചെയ്യാമെന്ന നിര്‍ദേശവുമായി ആല്‍ബര്‍ട്ട് എസ്. റഡ്ഡിയെന്ന നിര്‍മാതാവെത്തി. തിരക്കഥാരചനയ്ക്ക് ആഴ്ചയ്ക്ക് അഞ്ഞൂറ് ഡോളര്‍ ചെലവുകാശും സിനിമയുടെ വരുമാനത്തിന്റെ രണ്ടര ശതമാനം പ്രതിഫലവും അതായിരുന്നു കരാര്‍. 

മര്‍ലണ്‍ ബ്രാന്‍ഡോയെ നായകനായി പുസോ നിര്‍ദേശിച്ചപ്പോള്‍ അതിലാര്‍ക്കും താത്പര്യം കാണിച്ചില്ല. ബ്രാന്‍ഡോ പ്രശ്‌നക്കാരനായ ബോറനാണെന്നായിരുന്നു ഏവരുടെയും പക്ഷം. മൈക്കല്‍ കോര്‍ലിയോണിയും കാമുകി കേ ആദംസുമായുള്ള പ്രണയരംഗത്തോടെ സിനിമ ആരംഭിക്കണമെന്ന നിര്‍ദേശം റഡ്ഡി മുന്നോട്ടുവെച്ചു. എന്നാല്‍, ഗോഡ്ഫാദര്‍ പോലൊരു സിനിമ പ്രണയരംഗത്തോടെ ആരംഭിക്കാനാവില്ലെന്ന് പുസോ വാശിപിടിച്ചെങ്കിലും അത് വിലപ്പോയില്ല. 

ഒരുവര്‍ഷത്തെ അന്വേഷണങ്ങള്‍ക്കുശേഷമാണ് സംവിധായകനായി ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ തീരുമാനിച്ചത്. മാഫിയെയും കുറ്റകൃത്യങ്ങളെയും മഹത്വവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യാന്‍ പല പ്രമുഖരും തയ്യാറായില്ല. മുപ്പതുപിന്നിട്ട കപ്പോളയ്ക്ക് ഗോഡ്ഫാദര്‍പോലൊരു തീം കൈകാര്യം ചെയ്യാനുള്ള ആര്‍ജവമുണ്ടെന്ന് പുസോയ്ക്കും തോന്നിയില്ല. 
ബ്രാന്‍ഡോയെ നായകനാക്കുന്നതില്‍ ആര്‍ക്കും താത്പര്യമില്ലെന്ന് പുസോ കപ്പോളയോട് പറഞ്ഞു. പ്രശ്‌നക്കാരനും സാമ്പത്തിക വിജയം ഉറപ്പില്ലാത്തതുമായ നായകനെന്നായിരുന്നു ബ്രാന്‍ഡോയുടെ പേരിലുള്ള ആരോപണങ്ങള്‍. എന്നാല്‍, ഡോണ്‍ വിറ്റോ കോര്‍ലിയോണിയാകാന്‍ ഹോളിവുഡില്‍ ബ്രാന്‍ഡോ മാത്രമാണുള്ളതെന്ന പുസോയുടെ കാഴ്ചപ്പാടുതന്നെയായിരുന്നു കപ്പോളയുടേതും. ഒടുവില്‍ ബ്രാന്‍ഡോയെ നായകനാക്കി കപ്പോള സിനിമചെയ്തു. പുസോയുടെയും കപ്പോളയുടെയും ഐക്യം അവരെ ഓസ്‌കറില്‍ മികച്ച തിരക്കഥാകൃത്തുക്കളുമാക്കി. 

No comments:

Post a Comment