Sunday, April 15, 2012

പൂച്ചയില്‍ നിന്നും കുതിരയിലേക്കുള്ള ദൂരം


Dated: February 26, 2012

സിഫ്റിപ്പസ് ഒരു കുതിരയായിരുന്നു. ഭൂമിയിലെ ആദ്യത്തെ കുതിരവര്‍ഗം അതായിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഏതാണ്ട് 56 ദശലക്ഷം വര്‍ഷം മുമ്പാണ് ഈ കുതിരകള്‍ അമേരിക്കയിലെ വ്യോമിങ് പ്രദേശത്തു സസുഖം കഴിഞ്ഞുവന്നത്. കുതിരവര്‍ഗത്തിലെ കാരണവരാണെങ്കിലും സിഫ്റിപ്പസ് കുള്ളനായിരുന്നു. ഒരു നാടന്‍പൂച്ചയുടെ വലുപ്പമേ ഈ കുതിരയ്ക്കുണ്ടായിരുന്നുള്ളൂ.
ഇന്നത്തെ കുതിരയും അതിന്റെ പൂര്‍വപിതാക്കളും തമ്മിലുള്ള വലുപ്പവ്യത്യാസം ആലോചനാമൃതം തന്നെ. വ്യോമിങിലെ പുല്‍മേടുകളില്‍ സിഫ്റിപ്പസിന്റെ ഫോസിലുകള്‍ ഗവേഷകര്‍ കണ്െടത്തുകയുണ്ടായി. അതില്‍നിന്നു തെളിയുന്നത്, ഏതാണ്ട് 1,30,000 വര്‍ഷത്തിനിടയില്‍ ഈ മൃഗം 30 ശതമാനത്തോളം മെലിയുകയുണ്ടായി എന്നാണ്. അതിനു കാരണമായി പറയുന്നത്, ആ കാലത്തു ഭൌമാന്തരീക്ഷത്തിലെ ഊഷ്മാവ് അത്യധികം ഉയര്‍ന്നതാണ്. ഒമ്പതിനും 18നും ഇടയില്‍ ഫാരന്‍ഹീറ്റ് ചൂടാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. സയന്‍സ് എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ വന്ന പഠനം പറയുന്നത്, ചൂട് വര്‍ധിച്ചപ്പോള്‍ സിഫ്റിപ്പസിന്റെ വലുപ്പം ക്രമേണ കുറഞ്ഞുവെന്നാണ്.
അതിനു കാരണം, വലുപ്പം കുറഞ്ഞ ജീവികള്‍ക്ക് ശരീരത്തിലെ അമിത ഊഷ്മാവ് പുറത്തുകളയാന്‍ എളുപ്പമാണ്. ഒരു നേരിയ കുഴിയില്‍ കിടന്നുപോലും അവയ്ക്കു ചൂടാറ്റാന്‍ കഴിയും. ഇപ്പോള്‍ വീണ്ടും ഭൂമി കടുത്ത താപനത്തിന്റെ കാലത്തേക്കു നീങ്ങുകയാണ്. എങ്ങനെയാവും ജീവികള്‍ അതിനെ നേരിടുക? കൃത്രിമ ശീതീകരണമുള്ള മനുഷ്യര്‍ക്കു പ്രകൃതിയെ കബളിപ്പിക്കാം. പക്ഷേ, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തടി കുറച്ചു ചൂടിനെ തടുക്കുകയേ നിലനില്‍പ്പിനായി മാര്‍ഗമുള്ളൂ എന്നാണു പല ഗവേഷകരും പറയുന്നത്.

No comments:

Post a Comment