Saturday, May 5, 2012

രാജസ്ഥാനിലെ ബുള്ളറ്റ് ബാബ


Babaദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നാണ് ഹിന്ദു മതവിശ്വാസികളുടെ വിശ്വാസം. അങ്ങനെയെങ്കില്‍ 350 സിസി ഡീസല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ദൈവം ഉണ്ടാകാതെ തരമില്ല. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ ദൈവികത ഇവിടെ പ്രാമാണീകരിക്കപ്പെട്ടത്.


ബുള്ളറ്റ് ദൈവത്തെ ബുള്ളറ്റ് ബാബ എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ സമീപ പ്രദേശങ്ങളില്‍ നിന്നു വന്ന് ആരാധന നടത്തുന്നു. സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്പെഷ്യലൈസ്‍ഡ് ആണ് ബുള്ളറ്റ് ബാബ. മറ്റ് കാര്യങ്ങളും ഇവിടെ സ്വീകരിക്കാതിരിക്കുന്നില്ല.

ഈ ബുള്ളറ്റ് ദൈവത്തിനു പിന്നില്‍ സ്വാഭാവികമായും ഒരു കഥയുണ്ടായിരിക്കണമല്ലോ? അത് ഒരു മനുഷ്യനെ ചുറ്റിപ്പറ്റിയായിരിക്കും എന്നതും സുവ്യക്തമാണല്ലോ? അതാണ് ഇനി പറയാന്‍ പോകുന്നത്.

ഓം സിംഗ് റാത്തോഡ് എന്ന ഓം ബാണ ഏതൊരു സാധാരണ രാജസ്ഥാനിയെയും പോലെ തന്‍റേതായ പ്രാരാബ്ധങ്ങളുമായി ജീവിച്ചു വരികയായിരുന്നു. 1991ലെ ഒരു വേനല്‍ക്കാല രാത്രിയില്‍ നടന്ന ഒരാക്സിഡന്‍റില്‍ പെട്ട് ഓം ബാണ മരിച്ചു. ഒരു മരത്തിലിടിച്ച് വണ്ടി മറിയുകയായിരുന്നു. ചെന്നൈയിലെ ഒറഗഡം പ്ലാന്‍റില്‍ നിര്‍മിച്ചതും കരിമ്പുക പുറന്തള്ളല്‍ കൂടുതലായതിനാല്‍ നിലവില്‍ ഉല്‍പാദനം നിറുത്തി വെച്ചതുമായ ഒരു ഡീസല്‍ ബുള്ളറ്റ് ആയിരുന്നു ഓം സിംഗ് റാത്തോഡിന് സ്വന്തമായുണ്ടായിരുന്നത്.

അന്ന് രാത്രി തന്നെ പൊലീസ് വണ്ടി സ്റ്റേഷനില്‍ കൊണ്ടു പോയിട്ടു. പിറ്റേ ദിവസം നോക്കുമ്പോള്‍ വണ്ടി സ്റ്റേഷനില്‍ ഇല്ല. ഏതൊ ഒരുത്തന്‍ അത് കൊണ്ടു പോയി ആക്സിഡന്‍റ് നടന്ന മരത്തിനു ചുവട്ടില്‍ തള്ളിയിരിക്കുന്നു. പൊലീസ് വീണ്ടും വണ്ടി സ്റ്റേഷനില്‍ കൊണ്ടു പോയിട്ടു. പിറ്റേ ദിവസവും സംഭവം ആവര്‍ത്തിച്ചു. വണ്ടി മരച്ചുവട്ടിലെത്തിയിരിക്കുന്നു. എങ്കിലിത് ആത്മാവിന്‍റെ കളി തന്നെയെന്ന് പൊലീസുകാരും നാട്ടുകാരും തീരുമാനിച്ചു.

അന്നു മുതല്‍ നാട്ടുകാര്‍ ആത്മാവിനെ പൂജിക്കാന്‍ തുടങ്ങി. അടുത്ത് വളരെ താമസിക്കാതെ തന്നെ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സമീപ പ്രദേശത്തുള്ളവര്‍ക്ക് സാധിച്ചു. ബുള്ളറ്റ് ബാബ എന്ന് ദൈവത്തെ പേരിട്ടു വിളിച്ചു.

ഇപ്പോള്‍ വന്‍ തിരക്കാണ് ബുള്ളറ്റ് ബാബയെ സന്ദര്‍ശിക്കാനെന്ന് ജോധ്പൂരിലെ ഒരു ട്രാവല്‍ ഏജന്‍റ് പറയുന്നു. നിരവധി കഥകള്‍ ബുള്ളറ്റ് ബാബയെ പ്രതി പ്രചരിച്ചിട്ടുണ്ട്. സമീപ പ്രദേശത്ത് നടക്കുന്ന ആക്സിഡന്‍റ് സ്ഥലങ്ങള്‍ ബാബ സന്ദര്‍ശിക്കുകയും വീണു പോയവരെ പൊക്കിയെടുത്ത് ജീവന്‍ കൊടുക്കുകയും ചെയ്യുന്ന ഏര്‍പ്പാട് ഇവിടെ സ്ഥിരമാണെന്ന് ഒരു വിശ്വാസി സ്ഥിരീകരിക്കുന്നു.

ഇവിടുത്തെ പ്രധാന ആരാധന ബിയര്‍ അഭിഷേകമാണ്. ബൈക്കിനു മുകളിലൂടെ ബിയര്‍ ഒഴിച്ചു കൊടുക്കുന്നു. അനുഗ്രഹം ശരിയായ കനത്തില്‍ തന്നെ കിട്ടണമെങ്കില്‍ ബുള്ളറ്റ് ബ്രാന്‍ഡില്‍ ഉള്ളതു തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ട്. ആക്സിഡന്‍റില്‍ പെടുമ്പോള്‍ ബാണ ബിയര്‍ അടിച്ചിരുന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥലം സന്ദര്‍ശിച്ച ഒരാള്‍ സംശയിക്കുന്നത്.

നമ്മുടെ നാട്ടിലും ഇത്തരം ഏര്‍പ്പാടുകള്‍ നിലവിലുണ്ട്. വയനാട് ചുരത്തിലാണ് ഈ വകുപ്പില്‍ പെട്ട ദൈവങ്ങളുടെ തലതൊട്ടപ്പനുള്ളത്.

No comments:

Post a Comment