Thursday, May 17, 2012

പൂച്ചകളുടെ ചായക്കട


പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദേശങ്ങളില്‍ കറങ്ങുന്ന പൂച്ചകളെ കല്ലെടുത്ത് ഓടിച്ചു വിടാറാണു പതിവെങ്കിലും തൊണ്ടഭാഗ്യമുള്ള പൂച്ചകള്‍ക്കു പഴകിയ പലഹാരക്കഷണമോ മറ്റോ കിട്ടിയെന്നിരിക്കും. ഇത്രയൊക്കയേയുള്ളൂ, അതില്‍ക്കൂടുതല്‍ സ്ഥാനമൊന്നും ചായക്കടയിലും കാപ്പിക്കടയിലുമൊക്കെ പ്രതീക്ഷിച്ചേക്കരുത് ഒരു പൂച്ചയും. ഇതു നമ്മുടെ നാട്ടിലെ മാര്‍ജാരന്മാരുടെ അവസ്ഥ. എന്നാല്‍ നമുക്കു വിയന്നയിലെ അഞ്ചു വിഐപികളെ പരിചയപ്പെടാം, വണ്‍ മിസ്റ്റര്‍ ലൂക്ക, സോഞ്ച, തോമസ്, മോറിറ്റ്സ് ആന്‍ഡ് മോമോ. അഞ്ചു പേരും പൂച്ചകള്‍. വിയന്നയില്‍ ഈയടുത്ത് ആരംഭിച്ച ക്യാറ്റ് കഫേയിലെ പുതുതാരങ്ങള്‍. പതുക്കെ നടന്നു നീങ്ങുന്ന, കിടന്നുറങ്ങുന്ന, കടികൂടുന്ന പൂച്ചകളുടെ സാന്നിധ്യത്തില്‍ കാപ്പി ആസ്വദിച്ചു നുണഞ്ഞുറക്കുന്ന കണ്‍സെപ്റ്റാണു ക്യാറ്റ് കഫേയില്‍ പ്രാവര്‍ത്തികമാക്കുന്നത്. കഫേ നെക്കോ എന്നാണു പുതിയ സംരംഭത്തിനു നല്‍കിയിരിക്കുന്ന പേര്. 

കഫേയുടെ സൗന്ദര്യത്തില്‍ പൂച്ചകളെ തഴുകിയും തലോടിയും കാപ്പി കുടിക്കാം. ഇനി തൊടുന്നത് ഇഷ്ടമല്ലെങ്കില്‍ മാര്‍ജാരന്മാരുടെ കുസൃതിയും കളിയുമൊക്കെ ആസ്വദിക്കാം. ഒരു സേവനവും വേണ്ടെങ്കില്‍ പൂച്ചകള്‍ എവിടെയെങ്കിലും സ്വസ്ഥമായി ഉറങ്ങിക്കോളും. എങ്ങനെയായാലും കാപ്പി കുടിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ പൂച്ചകളുടെ സാന്നിധ്യം അവിടെ ഉറപ്പിക്കാം. മറ്റു വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ പ്രചരിച്ചിരിക്കുന്ന ഈ പൂച്ചഫാഷന്‍ വിയന്നയില്‍ ഇതാദ്യം. അതുകൊണ്ടു തന്നെ ക്യാറ്റ് കഫേയുടെ അനുഭവം ആസ്വദിക്കാന്‍ ധാരാളം പേര്‍ എത്തുന്നു. മിക്കവര്‍ക്കും ഈ കണ്‍സെപ്റ്റ് ഇഷ്ടമാകുന്നുമുണ്ട്. അങ്ങനെ കസ്റ്റമേഴ്സ് മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, ആ അഞ്ചു പൂച്ചകളും തങ്ങളുടെ പുതിയ ഡ്യൂട്ടി ഏറെ കൃത്യതയോടെയും ആവശ്യക്കാരന്‍റെ ടേസ്റ്റ് അനുസരിച്ചും ചെയ്തു കൊടുക്കുന്നു. ഒപ്പം ലഭിക്കുന്ന ടേസ്റ്റി ഭക്ഷണം ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്നു. 

എന്നാല്‍ വിയന്നയില്‍ ക്യാറ്റ് കഫേ തുടങ്ങുന്നത് അത്ര എളുപ്പമായിരുന്നില്ല. അധികൃതരുമായി മൂന്നു വര്‍ഷത്തെ ചര്‍ച്ചകള്‍, എതിര്‍പ്പുകള്‍, ശുചിത്വം കൃത്യമായി പാലിക്കുമെന്ന ബോധ്യപ്പെടുത്തലുകള്‍. വിയന്ന സിറ്റി അധികൃതരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍. ഒടുവില്‍ കഠിന പ്രയത്നത്തിനു ശേഷമാണു അലക്സാണ്ടര്‍ ഥോറും ഭാര്യ ജാപ്പനീസുകാരി ടകാക്കോ ഇഷിമിറ്റ്സുവും ചേര്‍ന്നു ക്യാറ്റ് കഫേയുടെ കവാടങ്ങള്‍ തുറക്കുന്നത്. ക്യാറ്റ് കഫേ എന്നതു തന്‍റെ ഭാര്യയുടെ ഐഡിയ ആയിരുന്നെന്നു അലക്സാണ്ടര്‍. കഫേയുടെ കാര്യങ്ങള്‍ നോക്കുന്നതു ടകാക്കോ തന്നെ. കഫേ തുടങ്ങാന്‍ പ്രതീക്ഷിച്ചതിലും ഏറെ വൈകിയങ്കിലും ധാരാളം ആളുകള്‍ എത്തുന്നതിലും, മനുഷ്യസാന്നിധ്യം പൂച്ചകള്‍ ആസ്വദിക്കുന്നതിലും വളരെയധികം സന്തോഷിക്കുന്നു ടകാക്കോ. 

കാപ്പിക്കൊപ്പം ഒരു പൂച്ച ആയാലെന്താ എന്ന ആശയം വിയന്നയില്‍ വ്യത്യസ്തത ഇഷ്ടപ്പെടുന്ന പലര്‍ക്കും നന്നേ ബോധിച്ചിട്ടുണ്ട്. ബിസിനസ് സാധ്യത മാത്രമല്ല, പൂച്ചകള്‍ക്കും സുഖമായി ജീവിക്കാനുള്ള വഴി ലഭിക്കുന്നു ക്യാറ്റ് കഫേയില്‍. അനിമല്‍ റെസ്ക്യൂ സെന്‍ററില്‍ നിന്നു ദത്തെടുത്ത അഞ്ചു പൂച്ചകളാണു ക്യാറ്റ് കഫേയില്‍ സേവനം അനുഷ്ഠിക്കുന്നത്. കഫേയില്‍ സ്വതന്ത്രമായി നടക്കുകയും ചെയ്യാം വയറു നിറച്ചു ഭക്ഷണം ലഭിക്കുകയും ചെയ്യും. ക്യാറ്റ് കഫേയില്‍ ജോലി ചെയ്താല്‍ രണ്ടുണ്ട് കാര്യമെന്നു പൂച്ചകള്‍ മനസിലാക്കി കഴിഞ്ഞു. ഭക്ഷണത്തില്‍ പൂച്ചയുടെ രോമം വീഴുമോ, അസുഖം വരുമോ എന്ന ആശങ്കകള്‍ക്കെല്ലാം സ്കോപ്പുണ്ട്. പക്ഷേ ക്യാറ്റ് കഫേ പതുക്കെ ഹിറ്റായിക്കൊണ്ടിരിക്കുന്നു വിയന്നയില്‍. എന്നാലൊരു കാര്യം, എല്ലാ അതിഥികള്‍ക്കും ക്യാറ്റ് കഫേയില്‍ പ്രവേശനമില്ല, ഉടമകളുടെ ഒപ്പം വരുന്ന നായകള്‍ പുറത്തു നില്‍ക്കുക തന്നെ വേണം.

No comments:

Post a Comment