Saturday, May 26, 2012

ഈസ്റ്റര്‍ ദ്വീപ് ശിരസുകള്‍ക്ക് ഉടലുകളുണ്ട്


ഈസ്റ്റര്‍ ദ്വീപുകളുടെ പ്രശസ്തി അവിടത്തെ ശിലാ ശിരസുകളാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ 887 പടുകൂറ്റന്‍ ശിലാ ശിരസുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. ടണ്‍ കണക്കിനു ഭാരം വരുന്ന ശിലാ ശില്‍പ്പങ്ങള്‍ എങ്ങനെ മണ്ണില്‍ ഇളക്കം കട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നതു പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരിക്കുന്നതെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ശിലാ ശിരസുകള്‍ക്ക് ഉടല്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ പിന്നീട് എത്തിച്ചേര്‍ന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളില്‍ നടന്ന ഉല്‍ഖനനം തെളിയിച്ചു. 

ഏഴു മീറ്റര്‍ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോള്‍, ശിലാശിരസുകളുടെ കീഴില്‍ ഉടലുണ്ടെന്നു കണ്ടെത്തി. ഉല്‍ഖനനത്തില്‍ ചുവന്ന നിറമുള്ള ചായം കണ്ടെത്തിയിട്ടുണ്ട്. ശില്‍പ്പങ്ങളില്‍ പൂശാന്‍ ഉപയോഗിച്ചിരുന്നതാണ് ഇതെന്നു കരുതപ്പെടുന്നു. 

തെക്കുകിഴക്കന്‍ പസഫിക് സമുദ്രത്തിലാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ചിലിയുടെ ഭാഗമാണിത്.

1722ലെ ഈസ്റ്റര്‍ ദിനത്തില്‍ ഡച്ച് നാവികന്‍ ജേക്കബ് റഗോവീനാണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. (അതിനു മുന്‍പു ചില നാവികര്‍ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനില്‍ നിന്നാണ്). ഈസ്റ്റര്‍ ദിനത്തില്‍ കണ്ടെത്തിയതിനാല്‍, ദ്വീപിന് ഈസ്റ്റര്‍ ദ്വീപെന്നു പേരു നല്‍കുകയായിരുന്നു. അക്കാലത്തു ദ്വീപില്‍ 10,000നും 15,000നും ഇടയില്‍ റാപനുയി വംശജര്‍ അധിവസിച്ചിരുന്നെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ കണക്ക്.

പോളിനേഷ്യന്‍ വംശജരാണു ദ്വീപില്‍ അധിവസിച്ച റാപനുയികള്‍ എന്നു കരുതപ്പെടുന്നു. മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളില്‍ അധിവസിക്കുന്നവരാണു പോളിനേഷ്യന്‍ വംശജര്‍. തൊട്ടടുത്ത പോളിനേഷ്യന്‍ അധിവാസ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്ക് 1,500ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യര്‍ കുടിയേറിയതെന്നു കരുതപ്പെടുന്നു. ഇത്രയും ദൂരം സമുദ്രത്തിലൂടെ സഞ്ചരിച്ച് എത്തിയവരാണ് അവിടെ ശിലാശിരസുകള്‍ കൊത്തി സ്ഥാപിച്ചത്. 

ദ്വീപില്‍ ആവാസം ഉറപ്പിച്ചവര്‍ വെട്ടി നശിപ്പിച്ചതിനാലാകും ദ്വീപില്‍ വന്‍ വൃക്ഷങ്ങള്‍ ഒന്നും തന്നെ അവശേഷിക്കാത്തതെന്നു കരുതപ്പെടുന്നു. അടിമക്കച്ചവടത്തിനായി വേട്ടയാടപ്പെട്ടതും യൂറോപ്യന്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു കിട്ടിയ രോഗങ്ങളും ദ്വീപിലെ ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമായി. 

റാപനുയി വംശജരാണ് ഈസ്റ്റര്‍ ദ്വീപിലെ ആദിവാസികള്‍. 2002ല്‍ ദ്വീപിലെ ജനസംഖ്യ 3791. അവരില്‍ 60 ശതമാനം പേര്‍ റാപനുയി പാരമ്പര്യം അവകാശപ്പെടുന്നു. 1877ല്‍ ദ്വീപില്‍ 111 റാപനുയി വംശജര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അവരില്‍ 36 പേര്‍ക്കു മാത്രമേ പിന്‍ഗാമികള്‍ ജനിച്ചുള്ളൂ. ഇപ്പോഴുള്ള ആദിവാസികള്‍ എല്ലാവരും ഈ 36 പേരുടെ പിന്‍തലമുറക്കാരാണ്. 

1888ലാണ് ഈസ്റ്റര്‍ ദ്വീപ് ചിലിയുടെ ഭരണത്തിനു കീഴിലായത്. ഇപ്പോള്‍ റാപനുയി നാഷനല്‍ പാര്‍ക്കിന്‍റെ ഭാഗമായി ഈസ്റ്റര്‍ ദ്വീപ് സംരക്ഷിക്കപ്പെടുന്നു. ഗവര്‍ണര്‍ ജനറലാണു ഭരണത്തലവന്‍. ഈസ്റ്റര്‍ ദ്വീപിലെ ശിലാശിരസുകള്‍ യുനെസ്കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment